2017 സപ്ത്‌ബര്‍ 7 ഇന്ത്യന്‍ സമയം 5.30 am ലോകത്തിലെ ഏറ്റവുംമികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ ബാങ്കോക്കില്‍ കാലുകുത്തുമ്പോള്‍ ഒരു സഞ്ചാരസ്വപ്നം കൂടി പൂവണിഞ്ഞു. തായിലന്റിന്‍റെ തലസ്ഥാനവും ശക്തി കേന്ദ്രവും ആണ് ബാങ്കോക്ക്. ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ്‌പാലസ്, ബുദ്ധക്ഷേത്രങ്ങള്‍, പ്രസിദ്ധമായ നൈറ്റ്‌ലൈഫ്, സാംസ്കാരികപൈതൃകം എന്നിങ്ങനെ എല്ലാ മേഘലയിലും വളരെ ഉയരത്തില്‍ നില്‍ക്കുന്ന സഞ്ചാരികളുടെ പ്രിയനഗരമാണ് ബാങ്കോക്ക്. എയര്‍പോര്‍ട്ടില്‍ കുറച്ചുനേരം കാത്തുനിന്നിട്ടും രണ്ടുമൂന്നു ദിവസം എന്നെ സഹിക്കാമെന്നേറ്റ സുഹ്രുത്തിനെ കാണുന്നില്ല. ഞാന്‍ ചെന്നപാടെ പുള്ളിക്കാരന്‍ മുങ്ങിയോ, വിളിച്ചിട്ട് കിട്ടുന്നുമില്ല. ബാങ്കോക്കല്ലേ, സുഹ്രുത്തിനെ മലയാളത്തില്‍ മൂന്നാല് ചീത്ത ഉറക്കെ പറഞ്ഞപ്പോള്‍ കുറച്ചു സമാധാനമായി. എന്താ പ്രശ്നം തൊട്ടടുത്തുനിന്നും മലയാളത്തില്‍ ഒരു ചോദ്യം. ഞെട്ടിപ്പോയി, ഞാന്‍ പറഞ്ഞ മലയാളസാഹിത്യം വേറൊരാള്‍ കേട്ട ചളിപ്പോടെ അയാളെ മിഴിച്ചു നോക്കി. കേരളത്തില്‍നിന്നുള്ള 12 പേരടങ്ങിയ ഒരു ടൂര്‍ഗ്രൂപ്പിന്‍റെ ഇവിടുത്തെ ഗൈഡാണ് അദ്ദേഹം. ഇയാള്‍ തന്‍റെ അഥിതികളെ നോക്കി നില്‍ക്കുമ്പോളാണ് എന്‍റെ ഉച്ചത്തിലുള്ള ആക്രോശം കേട്ടത്. അഷറഫ് എന്നാണു ഇയാളുടെ നാമം കൊടുങ്ങലൂര്‍ ദേശം. അഷറഫിനോട് കാര്യം പറഞ്ഞു. ഇവിടെ ഭയങ്കര ട്രാഫിക്കാണ് അതാകും വൈകുന്നത്. അഷറഫ് ഫോണ്‍നമ്പര്‍ തന്നു ആവശ്യമുണ്ടെങ്കില്‍ വിളിക്കുവാന്‍ വേണ്ടി. അയാള്‍ പറഞ്ഞു നാക്കെടുത്തില്ല എന്‍റെ പേരെഴുതിയ പ്ലേക്കാര്‍ഡും പിടിച്ചു ഒരു വളിച്ച ചിരിയോടെ നമ്മ ആള്‍ ഹാജര്‍. നാട്ടില്‍ ആയിരുന്നേല്‍ ഞാന്‍ അവനെ അപ്പൊ തല്ലിയേനെ ഇവിടെആയിപോയി. അഷറഫിനോട് നന്ദി പറഞ്ഞ് സുഹ്രുത്തിന്‍റെകൂടെ വണ്ടിയിലേക്ക്.
വണ്ടിയില്‍ കയറിയ ഉടനെ വഴിബ്ലോക്കിന്‍റെ കാര്യം പറഞ്ഞ് ക്ഷമ പറഞ്ഞു. ഞാന്‍ അത്ര വിശ്യസിച്ചില്ലെങ്കിലും തുടര്‍ന്നുള്ള യാത്രയില്‍ സംഗതി സത്യമെന്ന് മനസ്സിലായി. മണലിട്ടാല്‍ താഴെവീഴാത്ര വണ്ടികളുടെ മഹാസമ്മേളനം പോലെ റോഡ്‌നിറഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. സുഹ്രുത്താണ് നാല് പകലിന്‍റെ ദൈര്‍ഘ്യമുള്ള ടൂര്‍ പ്ലാന്‍ ചെയ്യുന്നത്. ക്ഷമിക്കണം സുഹ്രുത്തിനെ പരിചയപ്പെടുത്തിയില്ല. ബിനുലാല്‍ ഇതാണ് പേര്‍ കോട്ടയം നിവാസി ഇവിടെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു. 5 വര്‍ഷമായിട്ട് ബാങ്കോക്കിലാണ്. രണ്ടു ദിവസം പട്ടായിലും രണ്ടുദിവസം ബാങ്കോക്കിലും ഇതാണ് പ്ലാന്‍. അരമുക്കാല്‍ മണികൂര്‍ കൊണ്ട് ബാങ്കോക്ക് സിറ്റി ലിമിറ്റ് വിട്ടു. നല്ല ആറുവരി പാതയിലൂടെ ഞങ്ങളുടെ രഥം പാട്ടായ ലക്ഷ്യമാക്കി കുതിച്ചു. ബാങ്കോക്ക് പാട്ടായ 150 k, m, ആണ് ദൂരം. ഈ റൂട്ടില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ടൈഗര്‍ സൂവായ ശ്രീരാച്ച ടൈഗര്‍ സൂ. ഈ സൂവില്‍നിന്നും തുടങ്ങുന്നു കാഴ്ചകളുടെ തുടക്കം. ബാങ്കോക്കില്‍ നിന്നും 97 k, m, ആണ് ശ്രീരാച്ച ടൈഗര്‍ സൂവിലേക്ക്. ഏകദേശം രണ്ട്‌രണ്ടര മണികൂര്‍ കൊണ്ട് ശ്രീരാച്ച ടൈഗര്‍ സൂവിലെത്തി.
വിശപ്പുകാരണം നേരെ സൂവിലുള്ള റസ്റ്റോറണ്ടിലേക്ക്. കൈകഴുകി ടേബിളില്‍ ഇരുന്നപ്പോള്‍ അതിശികാഴ്ച. റസ്റ്റോറണ്ടിലേ ഒരു വശത്തുള്ള ചുമര് ഗ്ലാസ്സാണ് ഈ ഗ്ലാസ്സിനപ്പുറത്ത് അനവധി കടുവകള്‍. ആദ്യം മനസ്സിലായില്ല കണ്ണു തിരുമ്മി ഒന്നുകൂടിനോക്കിയപ്പോള്‍ സത്യമാണ്, ചിലത് തടാകത്തില്‍ കുളിക്കുന്നു, മറ്റുചിലവ തല്ലുകൂടുന്നു ഇതു കണ്ടതോടെ വിശപ്പുമറന്നു. കടുവളെയും നോക്കി ഭക്ഷണം കഴിച്ച് സൂവിനുള്ളിലേക്കു നടന്നു. തായിലാന്റിന്‍റെ പട്ടാള നഗരമായ പാട്ടായയിലെ ചോന്‍ബുരി പ്രവിശ്യയിലാണ് ശ്രീരാച്ച ടൈഗര്‍ സൂ സ്ഥിതിചെയ്യുന്നത്. 200-ഓളം കടുവകളുണ്ടിവിടെ. സൂവിന്‍റെ അകത്തു കടന്നപ്പോള്‍ മനോഹരങ്ങളായ പൂന്തോട്ടങ്ങളും, കാനനഭംഗിയുമാണ് എതിരേറ്റത്. നിരവധി സൂകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരവും കണ്ണിനു കുളിര്‍മ്മ നല്‍കുന്നതുമായ സൂ കണ്ടിട്ടില്ല. നമ്മള്‍ ഒരു സൂവിലാണ് എന്നുതോന്നുകയില്ല വനത്തില്‍ ചെന്നുപെട്ട പ്രതീതിയാണുള്ളത്. ടൈഗര്‍ ഷോ, ക്രോക്കോഡൈൽ ഷോ, എലിഫന്‍റെ ഷോ, എന്നിവയാണ് പ്രധാന ആഹര്‍ഷണം. വലിയ കടുവകളുടെ കൂറെനിന്നു സഞ്ചാരികള്‍ ഫോട്ടോകള്‍ എടുക്കുന്നത് വിസ്മയത്തോടെയാണ് കണ്ടുനിന്നത്.
ചിലര്‍ കടുവകളെ മടിയില്‍ കിടത്തി ഫോട്ടോകള്‍ എടുക്കുന്നു, കുട്ടികള്‍ കടുവകുട്ടികള്‍ക്ക് പാലുകൊടുക്കുന്നു. ഇതിനെല്ലാം വേറെ വേറെ ഫീസുകള്‍ ഉണ്ട്. ഇവിടെ കടുവകള്‍ പൂച്ചകുട്ടികളെ പോലെയാണ്. ഇതെല്ലാം കണ്ട് ടൈഗര്‍ ഷോ കാണുവാന്‍ പോയി. വലിയൊരു ഓപ്പണ്‍സ്റ്റേജ്, ഷോ നടക്കുന്ന നടുക്കളം കമ്പിവല ഇട്ടിരിക്കുന്നു. വലിയ സംഗീതത്തിന്‍റെ അകമ്പടിയോടെ ഭീമാകാരങ്ങളായ ഏഴു കടുവകള്‍ നടുകളത്തിലേക്ക് വന്നു. ഇവയെ നിയന്ത്രിക്കുവാന്‍ ഒരു കടുവയുടെ പകുതി വലിപ്പം പോലുമില്ലാത്ത ഒരു മനുഷ്യനും. ഈ മനുഷ്യന്റെ കൈയ്യിലിരിക്കുന്ന ചെറിയ വടിയിലെ ചെറുചലനങ്ങളില്‍ ഈ കടുവകള്‍ പൂച്ചകുട്ടികളാകുന്ന കാഴ്ച നമ്മേ അതിശയിപ്പിക്കും. കടുവകളുടെ പലതരം പ്രകടനങ്ങളാണ് പിന്നീട് കാണുന്നത്. തീവളയത്തി കൂടിയുള്ളച്ചാട്ടം, രണ്ടുകാലില്‍ നടക്കല്‍, എന്നിങ്ങനെ ഇരുപതു മിനിട്ട് ഷോയാണിത്. ഞാന്‍ പ്രകടത്തെക്കാള്‍ കട്ടുവകളുടെ മുഖഭാവങ്ങളാണു നോക്കിയത്. എന്തു പറഞ്ഞാലും ബുദ്ധിഇല്ലായ്മ വളരെയധികം കക്ഷ്ട്ടം തന്നെയാണ്.
ഇതു പറയാന്‍ കാരണം ഈ കടുവകള്‍ ഒട്ടും ഇഷിട്ടമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കണ്ടാല്‍ മനസ്സിലാവും. ടൈഗര്‍ ഷോ കഴിഞ്ഞ് എലിഫന്‍റെ ഷോകാണുവാന്‍ പോയി. ഒരു വശത്ത് ഗ്യാലറിയും മറുവശത്ത് കാനന പശ്ചാത്തലവുമുള്ള സ്ഥലത്താണ് ഈ ഷോ നടക്കുന്നത്. ടൈഗര്‍ ഷോ പോലെ ഇതും സംഗീതത്തിന്‍റെ അകമ്പടിയോടെ പത്തു പന്ത്രണ്ട് ആനകളുടെ വരവാണാദ്യം. സദസ്സിനെ നോക്കി ആനകള്‍ എല്ലാം തലകുനിച്ചും തുമ്പിക്കൈ പൊക്കിയും അഭിവാദ്യം ചെയ്യുന്നതിനിടയില്‍ കുട്ടിയാനകളുടെ കുസൃതികള്‍ വളരെ രസഹരമായ കാഴ്ചയാണ്. റിംഗ് മാസ്റ്റര്‍ പറയുന്നതിന്‍റെ നേര്‍വിപരീത പ്രവര്‍ത്തിയാണ് കുട്ടിആനകളുടെത്. ഇതു ശരിക്കും കോമഡി ഷോ പോലെയായി. ഒറ്റകാലില്‍ ചാടിനടന്നും, രണ്ടുകാലില്‍ നിന്ന് അഭിവാദ്യം ചെയ്തും, തുമ്പിക്കൈയാല്‍ വളയം കറക്കിയും, സംഗീതത്തിനൊപ്പം ഡാന്‍സുകളിച്ചും, കസേരകളില്‍ മനുഷ്യരെ പോലെ ഇരുന്നും അരമണികൂര്‍ നമ്മെ വളരെയധികം രസിപ്പിക്കുന്ന പരിപാടിയാണിത്. എലിഫന്‍റ് ഷോ കഴിഞ്ഞ് ക്രോക്കോഡൈൽ ഷോ കാണുവാന്‍ പോയി. ഷോ നടക്കുന്നിടത്ത് ചെന്നപ്പോള്‍ ഒന്നരമണികൂര്‍ താമസമുണ്ട് ഷോ തുടങ്ങുവാന്‍.
ഈ സമയംകൊണ്ട് സൂ ആകെ ചുറ്റിനടന്ന് കാണുവാന്‍ തീരുമാനിച്ചു. മനോഹരമായ ഉദ്യാനങ്ങളും, പച്ചപ്പില്‍ കുളിച്ചുനില്‍ക്കുന്ന ചെറുകാടുകളും, ചെറുകാട്ടരുവികളും കൂടി കണ്ണുംമനവും നിറയുന്ന കാഴ്ചകളാണ് സൂ ആകെ. ആനകള്‍, കടുവകള്‍, ചിമ്പാന്സികള്‍, ഒട്ടകങ്ങള്‍, വിവിധഇനം പന്നികള്‍, മയിലുകള്‍, കരടികള്‍ എന്നിങ്ങനെ വന്യജീവികളുടെ കേളീരംഗമാണ് സൂ. മാറുനിറയെ തേളുകളുമായി നില്‍ക്കുന്ന പെണ്‍കുട്ടിയും, പന്നികളുടെ കൂടെ സൗഹാര്‍ദത്തില്‍ കഴിയുന്ന കടുവകളും കടുവകളുടെ കൂടെനിന്ന് ഫോട്ടോ എടുക്കുന്ന സഞ്ചാരികളും നമുക്ക് വേറിട്ട കാഴ്ചകള്‍ നല്‍കുന്നു. ക്രോക്കോഡൈൽ ഷോ തുടങ്ങാറായതിനാല്‍ ഷോ നടക്കുന്നിടത്തേക്ക് പോയി. ചുറ്റും ഗ്യാലറിയും നടുക്ക് ചെറുതടാകവും ആയിട്ടാണ് ഷോ നടക്കുന്ന സ്ഥലം. തടാകത്തിനന്‍റെ നടുവിലായി കുറച്ച്സ്ഥലം മാര്‍ബിള്‍ പാകിയ സ്ഥലമാകെ വലിയ വിറകു തടികള്‍പോലെ മുതലകള്‍ ചിതറി കിടക്കുന്നു. മിക്കവയും മയക്കത്തിലാണ്. സംഗീത അകംമ്പടിയും റിംഗ് മാസ്റ്ററുടെ അലര്‍ച്ചയും കൂടിയായപ്പോള്‍ കിടന്ന മുതലകള്‍ ഉഷാറായി.
ചിലത് തടാകത്തില്‍ ചാടുകയും, മറ്റുചിലവ ഓടിനടക്കുവാനും തുടങ്ങി. ടൂറിസ്റ്റുകള്‍ക്ക് മുതലപ്പുറത്തിരുന്നു ഫോട്ടോഎടുക്കുന്നതിനു അവസരമുണ്ട്. 200 മ്പാത്താണ് ചാര്‍ജ് [ ഏകദേശം 400 ഇന്ത്യന്‍ രൂപ ] ഈ ഷോയിലെ പ്രധാനപ്പെട്ട ആഹര്‍ഷണം മുതലവായില്‍ തലയിടുന്ന റിംഗ് മാസ്റ്ററും, വാപോളിച്ചു കിടക്കുന്ന മുതലയുടെ മുന്നിലേക്ക് തറയികൂടി കമിഴ്ന്നു വീണ് തെന്നിവന്നു മുതലവായില്‍ തല കയറ്റി തിരിച്ചുപോരുന്ന കാഴ്ചയും ശ്വാസമടക്കിപ്പിടിച്ചേ കാണുവാനാകൂ. ഷോ കഴിഞ്ഞു പുറത്തിറങ്ങി. എല്ലാ ഷോകള്‍ക്കും സൂ കാഴ്ചകള്‍ക്കും കൂടി ഒരാള്‍ക്ക് 650 മ്പാത്താണ് ചാര്‍ജ്ജ് [ ഏകദേശം 1350 ഇന്ത്യന്‍ രൂപ ]. മൃഗങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനു [ താല്പ്പര്യമുണ്ടെങ്കില്‍ മാത്രം ] വേറെ ചാര്‍ജുകള്‍ കൊടുക്കണം. സൂ കാഴ്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് നേരെ പട്ടായയിലേക്ക്. ടൈഗര്‍ സൂവില്‍നിന്നും പട്ടായയിലേക്ക് 53 k m ആണ് ദൂരം. പട്ടായയില്‍ ബീച്ചിനടുത്തുള്ള ഹോട്ടലില്‍ തമ്പടിച്ചു കുറച്ച് വിശ്രമം. മറ്റു കാഴ്ചകള്‍ അടുത്ത ഭാഗത്ത്. ;;;