പ്രകൃതികനിഞ്ഞനുഗ്രഹിച്ച തിരുച്ചനാട്ടു മലയിലെ ചിതറാല്‍ ജെയ്ൻ സ്മാരകങ്ങൾ കാണുവാനുള്ള യാത്രയിലാണ് ഞാന്‍. തിരുവന്തപുരത്തുനിന്നും 50, k, m, ആണ് ചിതറാല്‍ക്കുള്ള ദൂരം. നെയ്യാറ്റിന്‍കര, കളിയിക്കാവിള, മാര്‍ത്താണ്ഡം, തിക്കുറിശ്ശി, ചിതറാല്‍ ഇതാണ് വഴി. മലയുടെ താഴെ വണ്ടിനിര്‍ത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഒരു വശത്തായി പാര്‍ക്കിങ് സൗകര്യം ഉണ്ട്. ഇനി കുറച്ചു നടക്കണം ക്ഷേത്രത്തിലേക്ക്. ആരുമില്ലാത്ത ഒരു ചെറിയ കവല ഒരുകട മാത്രം തുറന്ന് വച്ചിരിക്കുന്നു. കടയില്‍ കയറി രണ്ടുകുപ്പി വെള്ളം വാങ്ങി നേരെമുകളിലേക്ക്. വഴിനീളെ കല്ലുകള്‍ പാകിയിരിക്കുന്നു, വഴിയരികില്‍ ഇടക്കിടെയുള്ള ചെറുമരങ്ങള്‍ നടപ്പിനു തണലേകുന്നു. അവിടവിടെയായി കല്‍ബെഞ്ചുകള്‍ ഇട്ടിരിക്കുന്നു. പല ആകൃതികളിലുള്ള വലിയ പാറകല്ലുകള്‍ കരിവീരന്‍മാരെപോലെ നിലകൊള്ളുന്നു. പത്തിരുപതു മിനിട്ടുകള്‍ നടന്നപ്പോള്‍ ചെന്നത് അനേകം ശിഖരങ്ങള്‍ പടര്‍ന്നു പന്തലിച്ച ഒരു ആലിന്‍റെ ചുവട്ടിലേക്കാണ്.
ആലിന്‍റെ ചുവട്ടില്‍ നടന്നു ക്ഷീണിച്ചവരെ കാത്ത് കല്‍ബെഞ്ചുകള്‍ കിടക്കുന്നു. അവിടെയിരുന്ന് ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഇവിടെ നിന്നുള്ള കാഴ്ച മനോഹരമാണ് ചുറ്റും പ്രകൃതി പച്ചപ്പപുതച്ചു നില്കുന്നു മുകളില്‍ പഞ്ഞികെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ തുള്ളിച്ചാടി ഓടുന്നു. അവിടുന്ന് എഴുന്നേറ്റ് രണ്ടു വലിയ പാറയിടുക്കിലേക്ക് കരിങ്കല്‍ തൂണുകാളാല്‍ തീര്‍ത്ത കമാനത്തിനുള്ളിലൂടെ അകത്തുകടന്നു. രണ്ട് പാറകള്‍ക്കിടവഴി കഷ്ടിച്ച് ഒരാള്‍ക്ക് പോകാവുന്ന തരത്തിലുള്ളവഴി. ആ വഴികടന്നെത്തിയാല്‍ കാണുന്ന ആദ്യകാഴ്ച്ച തന്നെ അതിമനോഹരമായ കാഴ്ച്ചയാണ്. ആറ്റം കാണാന്‍ കഴിയാത്തത്ര ദൂരത്തില്‍ പരന്നുകിടക്കുന്ന പ്രകൃതിയുടെ മനോഹാരിത കണ്ടാലും, കണ്ടാലും മതിവരില്ല.
വഴികടന്നെത്തുന്നതിനു വശത്തായി പാറയില്‍ കൊത്തിയ മനോഹരശില്പങ്ങള്‍. പ്രകൃതിദത്ത കല്ലുകളില്‍ ജൈന തീർത്ഥങ്കരന്മാര്‍ കൊത്തിയ നിരവധി ശില്പങ്ങള്‍. മഹാവീരന്‍റെ പലരൂപത്തിലുള്ള ശില്പങ്ങള്‍, തൊട്ടടുത്തായി നില്‍ക്കുന്ന നിലയില്‍ പാര്‍ശ്വനന്തന്റെയും പദ്മാവതി ദേവിയുടെയും ശില്‍പങ്ങള്‍. ജൈന മതത്തിന്‍റെ കേന്ദ്രമെന്നറിയപ്പെടുന്നത് കര്‍ണാടക ശ്രാവണ ബാലഗോളയാണ്. അവിടെ നിന്ന് ജൈന മതത്തിന്‍റെ പ്രചാരണത്തിനായി അനേകം മിഷനറിമാരെ കേരളത്തിലേക്കും, മറ്റുപല നാടുകളിലേക്കും അയക്കുകയുണ്ടായി, അതിനാല്‍ കേരളത്തിലും ജൈന മതം കുറേശെ വേരോടുകയും ചെയ്തു അവയുടെ തെളിവാണ് പാലക്കാട് ആലത്തൂരിലെ ജൈന ക്ഷേത്രവും പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ക്ഷേത്രവും എന്ന് പറപ്പെടുന്നു. ഇങ്ങനെ പലനാടുകളിലും ഉള്ള ജൈന മതപ്രചാരണത്തിന്‍റെ ഏറ്റവും പഴക്കമുള്ള തെളിവാണ് ചിതറാല്‍.
ബി.സി. ഒന്നാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും പഴക്കമുള്ള ജൈന സ്മാരകങ്ങളും, ലിഖിതങ്ങളും ആണിത്. തിരുച്ചനൂർ ആർക്കിയോളജിക്കൽ സീരീസ് പറയുന്നത് തിരുച്ചനാരായൺ മലൈ എന്നു പേരുള്ള കുന്നുകൾ ചരനരുടെ മലനിരകൾ എന്നാണ്. ചരനന്മാർ എന്നാൽ ജൈന തീർഥാടകർ എന്നർത്ഥം ജൈനമതത്തിന്റെ സ്വാധീനം ഉള്ള കാലത്ത് ഈ ക്ഷേത്രം ദിഘാംബര ജൈന സന്യാസികളുടെ ശാന്തമായ വാസസ്ഥലം എന്നു കരുതപ്പെടുന്നു. പല്ലവ രാജാവ് മഹേന്ദ്രവർമ്മൻ ഒന്നാമന്‍ ആയിരുന്നു ഇവിടുത്തെ ജൈന സ്വാധീനത്തിന് കാരണം. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ചിതറാല്‍ ജെയ്ൻ സ്മാരകങ്ങൾ.
കൊത്തുപണികള്‍ ചെയ്ത പാറ കടന്നുചെന്നാല്‍ കാണുന്നത് ഒരുവശം പാറയുടെ ഉള്ളില്‍ കയറി കിടക്കുന്ന രീതിയില്‍ പണിത ഒരു ക്ഷേത്രമാണ്. ക്ഷേത്രചുമരുകളും, മേല്‍കൂരയും കരിങ്കല്‍ പാളികള്‍ നീളത്തില്‍കീറി ചേര്‍ത്ത് ഒട്ടിച്ചിരിക്കുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്. ചിത്താരൽ ഗുഹാക്ഷേത്രം അഥവാ ഭഗവതി ക്ഷേത്രം എന്നിങ്ങനെയാണ് അറിയപ്പെടുന്നത് തന്നെ. ജൈന ക്ഷേത്രങ്ങള്‍ മിക്കതും ഹിന്ദു ക്ഷേത്രങ്ങളായി പരിണമിച്ചു കഴിഞ്ഞു അതിനാല്‍ അതാത് നാട്ടിലെ രീതിക്ക് പേരുകള്‍ കൊടുക്കുകയും ചെയ്യും. ക്ഷേത്രത്തിനു മുന്‍വശത്തു കരിങ്കല്‍ തൂണുകളോട് കൂടിയ നീളന്‍ വരാന്ത. വരാന്തക്കു പുറകിലായി ഇരുമ്പിന്‍റെ വാതിലുകളോടുകൂടിയ മൂന്ന് ശ്രീകോവിലുകള്‍, ശ്രീകോവിലുകള്‍ അടച്ചിട്ടിരിക്കുന്നു എങ്കിലും അകത്തു വിളക്കു കത്തിനില്‍ക്കുന്നു. ശ്രീകോവിലുകളില്‍ മൂന്നു പ്രതിഷ്ഠകളാണ്, മഹാവീരന്‍റെയും, പാര്ശ്വനന്തന്‍റെയും, ദേവിയുടെയും.
ക്ഷേത്രത്തിനു ഒരുവശത്ത് മനോഹരമായ പുല്‍തകിടിയാണ് അവിടെ പാറയില്‍ സുന്ദരമായൊരു.ചെറുതടാകം ഉണ്ട്. അവിടുന്ന് കുറച്ചുചെന്നാല്‍ വലിയ പാറയില്‍ പ്രാചീനലിപികളില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. പാറയുടെ വശത്തുകൂടി മുകളിലേക്ക്കയറി. വലിയ പാറക്കൂട്ടത്തിന്‍റെ മുകളില്‍ കൊത്തുപണികളോടെയുള്ള ചതുരതൂണുകാളാല്‍ തീര്‍ത്ത ഒരു ഗോപുരം. ഗോപുരമാകെ കുമ്മായം തേച്ചു മിനുസപ്പെടുത്തിയിരിക്കുന്നു. കറുത്ത പാറയയിലെ ആ ഗോപുരം ഒരു മനോഹരമായ കാഴ്ച്ചയാണ്. പാറമുകളില്‍ കുറച്ച്നേരം ഇരുന്ന് ചുറ്റുമുള്ള പ്രക്രിതിരമണീയമായ കാഴ്ച്ചകള്‍കണ്ട് പതുക്കെ തിരിച്ചു വന്നവഴിയിലൂടെ ഇടക്ക് തിരിഞ്ഞ് നോക്കി ആയിരക്കണക്കിന് വർഷങ്ങള്‍ക്കു മുന്‍മ്പുള്ള ജൈനസംസ്‌കാരത്തിന്‍റെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ ചിതറാല്‍ സ്മാരകങ്ങൾ, ചരിത്രസ്‌നേഹികള്‍ക്ക് ഒരു മുതല്‍ കൂട്ടായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.