ഇത്തവണ ഒരു തീര്‍ത്ഥയാത്രയാണ്, മിക്കവാറും പോകുന്ന തീര്‍ത്ഥയാത്ര, അത് ശ്രീ മൂകാംബിക ദേവിയെ ദര്‍ശിക്കുവാനാണ്. എല്ലാത്തവണയും മൂകാംബികയാത്രയില്‍ കുടജാദ്രി പോകുവാറുണ്ട്, ഇത്തവണ മുരുഡേശ്വരവും കൂടി ഉള്‍പ്പെടുത്തി. കര്‍ണ്ണാടകയിലെ ഉടുപ്പി ജില്ലയിലാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത്തവണത്തെ യാത്ര മഴാക്കാലത്താണ് അതിന് ഒരുകാരണമുണ്ട്. മഴാക്കാലത്തെ കുടജാദ്രി യാത്ര ഒരു അനുഭവമാണ്. മൂകാംബികയില്‍ എത്തിയാല്‍ ഭഗീരഥി ലോഡ്ജിലാണ് താമസിക്കുന്നത്. അവിടെ വരുന്ന പരമേശ്വര അഡിഗ മുഖേന അമ്പലത്തിലെ പൂജകളും ദേവിദര്‍ശനവും, അതാണ് പതിവ്.
പതിവുപോലെ തലേദിവസം കൊല്ലൂരില്‍ എത്തി പിറ്റേന്ന് അതിരാവിലെ സൗപർണികയില്‍ കുളിച്ച് ദേവീ ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തില്‍ തിരക്ക് കുറവായതിനാല്‍ ദേവിദര്‍ശനം ആനന്ദകരവും സുഖകരവുമായി. മൂകാംബിക ദേവി ദര്‍ശനം മനസ്സിനും, ശരീരത്തിനും ഉന്മേഷം തരുന്ന ഒന്നാണ്. അഡിഗളുടെ വാസ്ത്രധാരണ രീതിയും ദേവിസാമിപ്യം കൊണ്ടുണ്ടായ ഐശ്വര്വപൂര്‍ണ്ണമായ മുഖങ്ങളും ദേവിദര്‍ശനവും, എല്ലാം കൂടി ഒരു ദിവസമെങ്കിലും ജീവിത തിരക്കുകള്‍ മറക്കുന്നു.
ക്ഷേത്രദര്‍ശനവും ഭക്ഷണവും കഴിഞ്ഞ് ഒരു ജീപ്പ് വാടകയ്ക്ക് എടുത്ത് കുടജാദ്രിക്ക്. കുടജാദ്രി കുറച്ചുദൂരം ഓഫ്റോഡാണ്, ഓരോതവണയും കുടജാദ്രി പോകുമ്പോളും ആദ്യമായികാണുന്ന അനുഭവമാണ് എനിക്കുള്ളത്. കുടജാദ്രിഎത്തിയപ്പോഴെക്കും മഴതുടങ്ങി, ഈമഴയില്‍ കുടജാദ്രിയുടെ കാഴ്ച വളരെയധികം നയന മനോഹരമാണ്. മഴയില്‍ തെന്നിവീഴാതെ മലകയറ്റം തുടങ്ങി.
മഴക്കാലമായതു കാരണം അട്ടകള്‍ വന്ന് കാലില്‍ പിടിച്ചു. മഴ തോര്‍ന്ന സമയത്തുള്ള സഹ്യന്‍റെ നയനമനോഹര വനത്തിലൂടെ കിളികളുടെ പാട്ടുകളും, ഇടയിക്ക് വഴിക്ക് കുറുകെ വന്ന് ചാടുന്ന കാട്ടുമുയലുകളുടെ അമ്പരപ്പുള്ള മുഖങ്ങളും, പൂക്കളുടെ വര്‍ണ്ണങ്ങളും, മഴമാററത്തിനു പുറകെ വന്ന് വഴി മുടക്കുന്ന കോടമഞ്ഞും, ശരീരം തുളച്ചുകയറി ഇക്കിളിപ്പെടുത്തുന്ന തണുപ്പും, എല്ലാംകൂടി മനസ്സിനെയും ശരീരത്തെയും ആവോളം ഉത്സാഹ ഭരിതമാക്കുന്നു. വീണ്ടും കുറച്ചു മുന്നിലായി ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ശ്രീ ഭദ്രകാളി ക്ഷേത്രമുണ്ട്. വീണ്ടും മുകളിലേക്ക് കയറിയാല്‍ മലഞ്ചരുവില്‍ ഒരു ഗുഹയുണ്ട് അവിടെ ഒരു ഗണപതി വിഗ്രഹവും അതിനു മുന്നിലായി ഒരു വിളക്കും കത്തിച്ചു വച്ചിരിക്കുന്നു.
വീണ്ടും മുകളിലേക്ക് കുറേ കയറിയപ്പോള്‍ മഞ്ഞില്‍കുളിച്ച് വളരെ മനോഹരമായി കാണുന്നു സര്‍വജ്ഞപീഠം. ശ്രീ ആദിശങ്കരന് ദേവിദര്‍ശനം നല്‍കിയ സ്ഥലമാണ് സര്‍വജ്ഞപീഠം. കൃഷ്ണ ശിലയില്‍ തീര്‍ത്ത ചെറിയൊരുക്ഷേത്രമാണ് സര്‍വജ്ഞപീഠം. ഇവിടുന്നു കുന്നിറങ്ങി മറുവശത്തേക്ക് ഇറങ്ങിയാല്‍ പുരാതനമായ ചിത്രമൂലയില്‍ എത്താം. ചിത്രമൂലയില്‍ വണങ്ങി തിരിച്ച് സഹ്യന്‍റെ നയനമനോഹര വനത്തിനോട് വിടചൊല്ലി മലയിറങ്ങി കൊല്ലൂരില്‍ വന്ന് മൂകാംബികയെ ഒന്നുകൂടി വണങ്ങി നേരെ മുരുഡേശ്വരത്തേക്ക്. മുരുഡേശ്വര. ഉത്തരകന്നഡ ജില്ലയിലെ ഭടകല്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു കടലോര പ്രദേശമാണ് മുരുഡേശ്വര. ഏഷ്യയിലെ ഏറ്റവും വലിയ ശിവപ്രതിമയാണ് മുരുഡേശ്വരത്തുള്ളത്. ലോകത്തെ രണ്ടാമത്തെ പ്രതിമയും,
ഒന്നാമത്തെ പ്രതിമ നേപ്പാളിലെ കാളീശ്വനാഥ മഹാദേവ് പ്രതിമയാണ്. ശിവപ്രതിമക്കടിയിലുള്ള പറക്കടിയിലെ പുരാണകഥ പറയുന്ന മ്യൂസിയവും ശ്രീകോവിലിനു ചുറ്റുമുള്ള ഉപദേവത ശില്പങ്ങളും, നന്ദികേശ പ്രതിമയും ശില്പഭംഗിയുടെ വശ്യചാരുതയാര്‍ന്നതാണ്. ക്ഷേത്രത്തിലെക്കുള്ള പടികളുടെ വശങ്ങളിലുള്ള പുല്‍ത്തകിടികളില്‍ ഏഴു കുതിരകളെ പൂട്ടിയ അഗ്നിരഥത്തില്‍ എഴുന്നള്ളുന്ന സുര്യഭഗവാന്‍, ബ്രാമണരൂപിയായ ഗണപതിയും, രാവണനും, ഗീതോപദേശവും ശില്പകലയുടെ മികവു തെളിയുന്നതാണ്. തമിഴ് ശില്പിയായ കാശിനാഥ് എന്ന ശില്പിയാണ് ശിവപ്രതിമ നിര്‍മ്മിച്ചത്.
കന്ദുകഗിരി എന്ന ചെറിയൊരു കുന്നിന്‍റെ മുകളിലാണ് ക്ഷേത്രമിരിക്കുന്നത്. മൂന്നു വശവും കടലാണ്. ക്ഷേത്രത്തിനു മുമ്പിലുള്ള ബഹുനില കെട്ടിടത്തില്‍ പത്തു രൂപ കൊടുത്ത് ലിഫിറ്റില്‍ മുകളില്‍ ചെന്നാല്‍ മുരുഡേശ്വരത്തിന്‍റെയും, കടലിന്‍റെയും നയനമനോഹരമായ കാഴ്ച ആസ്വദിക്കുവാന്‍ കഴിയും. ഇവിടുത്തെ കടല്‍തീരം നീന്തുന്നതിനു പറ്റിയ തീരമാണ്. മുരുഡേശ്വരത്തേ കാഴ്ചകള്‍ കണ്ട് സമയം പോയതറിഞ്ഞില്ല.. ഈ യാത്ര അവസാനിച്ച് നേരെ വീട്ടിലേക്ക്…