ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോ നഗരം, വിവര സാങ്കേതിക വ്യവസായത്തിന്‍റെ ഇന്ത്യയിലെ പ്രധാനകേന്ദ്രം. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ നഗരം. ആന്ധ്രപ്രദേശിന്‍റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരം, നൈസാമുകളുടെ നഗരം എന്നും കൂടി അറിയപ്പെടുന്ന ഹൈദരബാദിലേക്കാണ് ഈ യാത്ര. ഹൈദരാബാദിലെ കാഴ്ചകളിലധികവും ചരിത്രമായി ബന്ധപ്പെട്ടവയാണ്. അതിലെ പ്രധാനപെട്ട ഒന്നാണ് ചാര്‍മിനാര്‍.
1591- ല്‍ ഭരണകേന്ദ്രം ഗോല്‍ക്കൊണ്ടയിലേക്ക് മാറ്റിയതിന്‍റെ സ്മരണക്കാണ് ഇത് സ്ഥാപിച്ചത്. നാല് മിനാരങ്ങലുള്ള ഈ നിര്‍മ്മിതി മാര്‍ബിളിലും ഗ്രാനേറ്റിലും ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉള്ളില്‍ മുകളിലേക്ക് 149-സ്റ്റെപ്പുകളുണ്ട്, ഇതിന്‍റെ ഉയരം 48.7 മീറ്ററാണ്. ചാര്‍മ്മിനാറിന്‍റെ ഓരോ വശത്തുമുള്ള ആര്‍ച്ചുകളില്‍ 1889-ല്‍ സ്ഥാപിച്ചു എന്ന് കരുതുന്ന ഓരോ ക്ലോക്കുകള്‍ ഉണ്ട്. മനോഹരമായൊരു സൃഷ്ടിയാണ് ചാര്‍മിനാര്‍. ഇതിനടുത്തുള്ള തെരുവുകളില്‍ മിക്കകടകളും കുപ്പിവളകളുടെയാണ്, വലിയ കടകളില്‍ പലവര്‍ണ്ണങ്ങളിലുള്ള വളകള്‍ വച്ചിരിക്കുന്നത് കാണേണ്ട കാഴ്ച്തന്നെയാണ്. തെരുവുകള്‍ മുഴുവനും മിക്കസമയത്തും നല്ലതിരക്കാണ്.
ചാര്‍മ്മിനാറിന് അടുത്ത് തന്നെയാണ് പ്രസസ്തമായ മക്കാമസ്ജിദ്. 1617- ല്‍ ഖുലികുത്ത്ഷാ പണിതുടങ്ങിയ ഈ പള്ളി 1694-ല്‍ ഔറംഗസീബാണ് പൂര്‍ത്തീകരിച്ചത്. കാലഘട്ടങ്ങളുടെ ചരിത്രം പേറി നില്ല്ക്കുന്ന ഈ രണ്ടു സൃഷ്ടികളും ഗതകാലസ്മരണകള്‍ നമ്മില്‍ ഉണര്‍ത്തുന്നു. ഇവിടുന്നു നേരെ പോയത് വെണ്മയുടെ സൗന്ദര്യo കാണുവാനാണ്. ബിര്‍ളമന്ദിര്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഒരു കലാവിസ്മയം, ബിര്‍ളമന്ദിര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട് ഹൈദരാബാദില്‍ കലാപഹാഡ എന്നു പേരുള്ള കുന്നിന്‍മുകളിലാണ് ബിര്‍ളമന്ദിര്‍. ശ്രീ വെങ്കിടേശ്വരനാണ് പ്രതിഷ്ഠ, രാവിലെ 7 മുതല്‍ 12 വരേയും 3 മുതല്‍ 9 വരെയുമാണ് പ്രവേശനം. വളരെ ആഡംബര പൂര്‍ണ്ണമായ ഒരു കലാസൃഷ്ടിയാണ് ബിര്‍ളമന്ദിര്‍. ഈ ക്ഷേത്രത്തില്‍ വളരെയധികം ആത്മീയതഅനുഭവിക്കുവാന്‍ കഴിയും, ക്ഷേത്രമുകളില്‍ നിന്നുള്ള നഗരകാഴ്ച വളരെയധികം മനോഹരമാണ്.
നഗരത്തിന്‍റെ കേന്ദ്രഭാഗത്തായി മനുഷ്യനിര്‍മ്മിതമായ മായ തടാകമാണ് ഹുസൈന്‍ സാഗര്‍ ഇതിന്‍റെ തീരത്തായി 7 ഏക്രറില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പാര്‍ക്കാണ് ലുംബിനി പാര്‍ക്ക്. രാജ്യത്തെ ആദ്യത്തെ ലേസര്‍ ആഡിറ്റോറിയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഹൈദരാബാദിന്‍റെ ചരിത്രപരമായ വിവരണ ഷോയാണ് ഇവിടെ നടക്കുന്നത്. ഹുസൈന്‍ സാഗര്‍ തടാകത്തിലെ ബോട്ടിംഗ് വളരെ നല്ലൊരനുഭവമാണ്, അതിമനോഹരമായ പൂന്തോട്ടം, മ്യൂസിക്കല്‍ ഫൗണ്ടനുകള്‍, കൃത്രിമ ജലവീഴ്ച്ചകള്‍, എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇവിടെയുള്ള മനോഹരമായ ബുദ്ധപ്രതിമ പാര്‍ക്കിന് മാറ്റുകൂട്ടുന്നു. ഹുസൈന്‍ സാഗര്‍ എന്ന തടാകത്താല്‍ വേറിട്ടു നില്ല്ക്കുന്ന നഗരങ്ങളാണ് ഹൈദരാബാദും, സെക്കന്തരാബാദും.
വാക്കുകളില്‍ ഒതുങ്ങാത്ത മ്യുസിയം അതാണ് സലാര്‍ജംഗ് മ്യുസിയം, 1889,1949 നവാബ് മിർ യൂസഫ് അലി ഖാൻ സാലര് ജംഗ് മൂന്നാമൻ സ്വന്തം ശേഖങ്ങള്‍ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഇത്ര അധികം പുരാവസ്തുക്കല്‍ ഉള്ള വേറെ മ്യുസിയങ്ങളില്ല. അകത്തുകടന്നാല്‍ ഏതു കാണണം എന്ത് കാണണം എന്നുള്ള വിഭ്രാന്തിയില്‍ പെട്ടുപോകും. മൂന്നു നിലകളിലായുള്ള ഒരു അത്ഭുത സൃഷ്ടി,1951- ല്‍ ശ്രീ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു ആണ് ഇത് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തത്. ഇന്ത്യയില്‍നിന്നും, വിദേശത്തു നിന്നുമുള്ള ശില്പ്പ ശേഖരങ്ങളും, അപൂര്‍വ്വങ്ങളായ പെയിന്റിംഗുകളും, കൊത്തുപണികളും, കയ്യെഴുത്തു പ്രതികളും മൺപാത്രങ്ങളും, മെറ്റാലിക്കിന്‍റെ അതിശയിപ്പിക്കുന്ന കലാശില്പ്പങ്ങളും, വിശിഷ്ടങ്ങളായ പരവതാനികളും, അപൂര്‍വ്വങ്ങളായ ക്ളോക്കുകളും, അതിപുരാതനമായ ഫര്‍ണിച്ചറുകളും, രാജാരവിവര്‍മ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളും, ഔറംഗസീബിന്‍റെ വാള്‍ തുടങ്ങി പറഞ്ഞാല്‍തീരാത്ര ശേഖരങ്ങലാണ് ഇവിടെയുള്ളത്. മ്യുസിയത്തില്‍ പ്രസിദ്ധമായ രണ്ട് ഖുര്‍ആന്‍ ശേഖരങ്ങളുണ്ട്. ഒരു ഹാളിലെ അപൂര്‍വ്വ ങ്ങളായ ഘടികാരങ്ങള്‍ കണ്ടാല്‍ അതിശയിച്ചുപോകും.സമയക്കുറവുമൂലം ഇത്രയും കണ്ടുകൊണ്ട് ഹൈദരാബാദിനോട് വിടവാങ്ങി……..