താമരശേരിചുരം കേള്‍ക്കാത്തവര്‍ ഇല്ല. ഇത് വയനാടിലേക്കുള്ള യാത്രയുടെ ഒരു സിംബലായി മാറിയിരിക്കുന്നു. കരിന്തണ്ടന്‍ എന്നു പേരുള്ള ഒരു ആദിവാസിയാണ് ഈ വഴി ഒരു ബ്രിട്ടിഷ് എഞ്ചിനിയര്‍ക്ക് കാണിച്ചു കൊടുത്തത്. ഈ വഴി മനസിലാക്കിയ എഞ്ചിനിയര്‍ മറ്റാര്‍ക്കും ഇത് പറഞ്ഞു കൊടുക്കാതിരിക്കുവാന്‍ കരിന്തണ്ടനെ കൊന്നുകളഞ്ഞു. ഈ ആദിവാസിയുടെആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന ചങ്ങലമരം ലക്കിടിയില്‍ സ്ഥിതിചെയ്യുന്നു. ബ്രിട്ടിഷുകാര്‍ കുതിരസവാരിക്ക് നിര്‍മ്മിച്ച വഴി പിന്നീട് ഗതാഗത യോഗ്യമുള്ള റോഡ് ഉണ്ടാക്കുയായിരുന്നു. 13 k, m, ദൂരവും 9 ഹെയര്‍പിന്‍ വളവുകളും ഉള്ള വഴിയാണ് ഇത്.
കാടിനു നടുവില്‍ കൂടെയുള്ള വഴിയും, ഇടക്കിടെയുള്ള വ്യൂ പോയന്‍റ്റിലെ മനോഹരമായ കാഴ്ചകളും, ഇപ്പോള്‍ ഇല്ലാത്തതും പണ്ട് വളരെയുള്ളതുമായ മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന റോഡു ബ്ലോക്കുകളും, ചുരമിടിയലുകളും, ഒക്കെയാണ് താമരശേരി ചുരത്തിന്‍റെ പ്രത്യേകതകള്‍. വയനാട്ടില്‍ ആദ്യ കാഴ്ച്ച ഏകദേശം 2000-വര്‍ഷം പഴക്കമുള്ള വിഷ്ണു പ്രതിഷ്ഠയുള്ള വളരെയധികം പ്രസിദ്ധമായ തിരുനെല്ലി അമ്പലമാണ്. അതിരാവിലെയുള്ള യാത്രയായതിനാല്‍ മഞ്ഞുപുതച്ച വഴികള്‍ മനോഹരമായിരുന്നു. മാനന്തവാടി കാട്ടികുളം തിരുനെല്ലി കാട്ടില്‍ കൂടിയുള്ള യാത്ര ഒരനുഭവമായിരുന്നു. വയനാട്ടിലെ ഒരു പ്രത്യേകത മിക്കയിടങ്ങളിലും പലവലിപ്പത്തിലുള്ള ചിതല്‍പുറ്റുകള്‍ മിക്ക സ്ഥലത്തും കാണാവുന്നതാണ്.
ഉയര്‍ന്നിരിക്കുന്ന ക്ഷേത്രം തന്നെ മനോഹരമാണ്. പ്രസിദ്ധിയുള്ള ക്ഷേതമായിട്ടും പണ്ടുകാലത്തെ ക്ഷേതം അതുപോലെ തന്നെ നില്‍ക്കുന്നു. പണ്ട് ഒരു രാജാവ് തൊഴാന്‍ വന്നപ്പോള്‍ ശാന്തിക്കാരന്‍ വെള്ളം കിട്ടുവാനുള്ള വിഷമത്തെപറ്റി പറഞ്ഞു. രാജാവ് അപ്പോള്‍ അടുത്ത മലയില്‍നിന്നും കരിങ്കല്ലുകൊണ്ട് ഒരു വെള്ളപ്പാത്തി ഉണ്ടാക്കി ക്ഷേതത്തിലെ വെള്ളത്തിന്‍റെ കുറവ് പരിഹരിച്ചു. ആ വെള്ളപ്പാത്തി ഇപ്പോഴും ഉണ്ട് ഇതിന്‍റെ കാലുകള്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്തിരിക്കുന്നു. ഈ കൊത്തു പണിയും ക്ഷേത്ര നിര്‍മ്മിതിയും കര്‍ണാടക ആര്‍ക്കിട്ടെക്കാണ്. ക്ഷേത്രത്തിനു മറുവശത്തു താഴെയായി സീതാദേവിയുടെ പാദമുദ്രയുള്ള ഒരു തീര്‍ത്ഥ കുളമുണ്ട് അതാണ് പഞ്ചതീര്‍ത്ഥ കുളം.
ശ്രാദ്ധം, പിതൃബലി , ക്ഷേത്ര പിണ്ഡബലി എന്നീ കർമ്മങ്ങൾക്ക് വളരെയധികം പ്രസിദ്ധമാണീ ക്ഷേത്രം. ഹിന്ദു മത ആചാരപ്രകാരം ബ്രഹ്മ, വിഷ്ണു, മഹേശ്വര സാനിധ്യത്തിലാണ് ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുക. ഇവിടെ ഈ ത്രിമൂർത്തികളുടെ സാനിധ്യമാണ് ഉള്ളത്. പാപനാശിനി നദിക്ക് പാപങ്ങൾ കഴുകി കളയുവാനുള്ള കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നു. ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന നദിയാണ് പാപനാശിനി. ബ്രഹ്മാവ് തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ചതിൽ പ്രസാദിച്ച് വിഷ്ണു ബ്രഹ്മാവിന് വരമായി നൽകിയതാണ് പാപനാശിനി എന്നാണ് ഐതിഹ്യം.
ഇവിടെ തന്നെ ശിവ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് ഗുണ്ഡികാ ക്ഷേത്രം. ഇവിടെ കല്ലുകള്‍ പെറുക്കി കൂട്ടിവച്ചാല്‍ മുജ്ജന്മ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം. തിരുനെല്ലിയില്‍ നിന്ന് നേരെ അപ്പപ്പാറ വഴി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. അപ്പപ്പാറക്ക് ഒരു പ്രത്യേകതയുണ്ട് പണ്ടു മുതലേ ഒരു നായര്‍ ഉണ്ണിയപ്പം ഉണ്ടാക്കി വഴിപോക്കര്‍ക്ക് കൊടുത്താണ് ജീവിക്കുന്നത്. ഈ ഉണ്ണിയപ്പം വളരെ സ്വാദുള്ളതും പെരുകേട്ടതുമാണ്. ഈ കടയും ഉണ്ണിയപ്പവും ഇന്നും ഇവിടെ ഉണ്ട്. ആനകള്‍ വളരെയധികം ഇറങ്ങുന്ന സ്ഥലമാണ് എങ്കിലും ഇന്നുവരെ ഈ കട ആന ആക്രമിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയിതിട്ടില്ല.
വള്ളിയൂര്‍ക്കാവ് വളരെയധികം പ്രസിദ്ധമായ ക്ഷേത്രമാണ്. പണ്ട് ഇവിടെയുള്ള ആല്‍മര ചുവട്ടില്‍ വച്ചാണ് ജെന്മികള്‍ അവര്‍ക്ക് ആവശ്യമായ ജോലിക്കാരെ ലേലം ചെയ്യ്ത് മേടിച്ചിരുന്നത്. വയനാട്ടിലെ എല്ലാ ആദിവാസികളെയും ഇവിടെ വരുത്തുകയും, ഇവരെ ജന്മ്മികള്‍ ഒരു വര്‍ഷത്തേക്ക് ലേലം ചെയ്തു മേടിക്കുകയും ചെയിതിരുന്നു. ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് മാസത്തിലാണ്. ഇന്നും ഉത്സവത്തിനു വയനാട്ടിലെ മുഴുവന്‍ ആദിവാസികളും ക്ഷേത്രത്തില്‍ എത്തും. മാനന്തവാടി പനമരം റൂട്ടിലാണ് ഈ ക്ഷേത്രം സ്ഥിചെയ്യുന്നത്. ബാക്കി അടുത്ത ഭാഗത്തില്‍. ;;;;;;;;;;;;;