ഇന്ത്യയുടെ ശില്‍പ്പകലാ വൈവിധ്യം ലോകമെങ്ങും പ്രസിദ്ധമാണ്. നമ്മളും അതില്‍ അഭിമാനിക്കുന്നു. സഞ്ചരിക്കുന്നവര്‍ക്ക് അറിയാം പലദിക്കുകളിലും, അറിഞ്ഞും അറിയാതെയും കിടക്കുന്ന ആയിരകണക്കിന് കൊത്തുശില്‍പ്പങ്ങളും കലാസൌധങ്ങളും. ഹംപി, തഞ്ചാവൂര്‍, പട്ടടക്കല്‍, ബദാമികേവ്, അജന്തഎല്ലോറ, താജ്മഹല്‍, എന്നിവ ഇവയില്‍ ചിലതു മാത്രം. ഇവ പണിയിച്ച ഭരണാധികാരികളെയും, ഇവരുടെ ഭരണ കാലങ്ങളെയും ജനങ്ങള്‍ പുകഴ്ത്തുകയും, ചരിത്രലിഖിതങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവന്‍തുടിക്കുന്ന ഈ കലാശ്രിഷ്ടികളില്‍ലെ ഒരോ അണുവിലും അനേകായിരകലാകാരന്‍മാരുടെ അടിമജീവിതവും, ജീവിച്ചു കൊതിതീരാതെ ഇടക്ക് പൊഴിഞ്ഞ, അല്ലങ്കില്‍ തല്ലികെടുത്തിയ ജീവനുകളുടെയും, ചോരകലര്‍ന്ന കണ്ണീരിന്‍റെയും, കഥകള്‍ ഏറെ പറയാനുണ്ടാവും എന്നതും ഈശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കണം, അവരെ മനസ്സാസ്മരിണം. ഇല്ലങ്കില്‍ നാം നമ്മൊടുതന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും.
ഒരു യാത്രക്കിടയില്‍ മൈസൂറില്‍ എത്തി രാത്രിയാണ് എത്തിയത്. അന്നവിടെ തങ്ങി. ഭക്ഷണം കഴിഞ്ഞ് വെറുതെ നെറ്റില്‍ മൈസൂറില്‍ എന്തുണ്ട് കാണുവാന്‍ എന്ന് നോക്കി. മൈസൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാണേണ്ട കാഴ്ച്ചകള്‍ കണ്ടുതീര്‍ത്തതാണ്. നെറ്റില്‍ തപ്പി, തപ്പി ചെന്നപ്പോള്‍ ഒരു അതിശയകാഴ്ച്ച സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ഫോട്ടോകള്‍ കണ്ട് കണ്ണുതള്ളിപോയി കല്ലുകളില്‍ തീര്‍ത്ത കലാവിസ്മയം. പിന്നെ ആലോചനയില്ല രാവിലെ സോമനാഥപുര തീരുമാനിച്ചു. കിടന്നിട്ട് ഉറക്കം വരുന്നില്ല മൂന്നാല് പ്രാവശ്യം മൈസൂര്‍ മുഴുവന്‍ തെണ്ടിതിരിഞ്ഞിട്ട് ഇതു കണ്ടില്ല കഷ്ടം ഇനിപറഞ്ഞിട്ടു കാര്യമില്ല ഇപ്പഴാണ് ഇത് കാണുവാനുള്ള യോഗം എന്നുവിചാരിച്ചു തലമൂടിപുതച്ചു കിടന്നു. അലാറം കേട്ടുണര്‍ന്നു. അതിരാവിലെ തന്നെ തയ്യാറായി നേരെ സോമനാഥപുരയിലേക്ക്. പുലര്‍കാല കര്‍ണ്ണാടക ഗ്രാമത്തിന്‍റെ ഭംഗി ആവോളം ആസ്വദിച്ചായിരുന്നു യാത്ര. വിശാലമായ പാടങ്ങളും, പുലര്‍കാല കിരണങ്ങളില്‍ തിളങ്ങുന്ന തൊടികളും പിന്നിട്ട് സോമനാഥപുരയിലെക്ക്.
മൈസൂർ പട്ടണത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ സോമനാഥപുര ഗ്രാമത്തിലാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 7.30 ആയപ്പോഴേക്കും ക്ഷേത്രകവാടത്തില്‍ എത്തി. അവിടെ ചെന്നപ്പോളാണ് 9 മണിക്കേ ക്ഷേത്രം തുറക്കുകയുള്ളൂ എന്നറിഞ്ഞത്. ക്ഷേത്രത്തിന്‍റെ പ്രവേശന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5.30 വരെയാണ്. വെറുതെ സമയം കളയണ്ട എന്ന് കരുതി ഉള്ള സമയത്ത് അതിനടുത്തൊക്കെ ചുറ്റിനടന്നു. ചെറുതെങ്കിലും നിറയെ ചായങ്ങള്‍ വാരിപൂശിയ വീടുകള്‍. വീടുകളിലെ സ്തീകള്‍ രാവിലെ തന്നെ വെള്ളം ശേഖരിക്കുവാന്‍ ഇറങ്ങിയിരിക്കുന്നു. ആണുങ്ങള്‍ മുറിബീടിയും വലിച്ചു ചടഞ്ഞുകൂടി ഇരിക്കുന്നു. ഒരു സാധാരണ ഗ്രാമജീവിതകാഴ്ച്ചകള്‍. ഒന്ന് ചുറ്റിയടിച്ചു വന്നപ്പോഴും ക്ഷേത്രം തുറന്നില്ല തൊട്ടടുത്തുള്ള ഒരു ചായക്കടയില്‍ കയറി [ ചായക്കടഎന്നു പറയാനൊന്നുമില്ല ഒരു മറച്ചുകെട്ട് ] ചൂട് ഇഡലിയും വടയും അകത്താക്കി ഇറങ്ങിയപ്പോഴെക്കും ക്ഷേത്രം തുറന്നിരുന്നു.
ടിക്കറ്റെടുത്ത് തിരിഞ്ഞപ്പോള്‍ ഒരു ഗൈഡ് സര്‍ ക്ഷേത്രത്തെ കുറിച്ചു എല്ലാം വിവരിച്ച്തരാമെന്നു പറഞ്ഞ് അടുത്തുകൂടി. തുകപറഞ്ഞ് ഉറപ്പിച്ച് അയാളുടെ പുറകെ ക്ഷേത്രത്തിലേക്കുനടന്നു. പടിവാതില്‍ കടന്നപ്പോള്‍ തന്നെ കാഴ്ച്ചയെ വിഭ്രമിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സുന്ദരമായ ശില്പകലകളാണ് മുന്നില്‍. അടുത്തുചെന്നു നോക്കിയാല്‍ അത്ഭുതപ്പെട്ടുപോകും, അത്ര സൂഷ്മതയോടെയാണ് ഓരോ ശില്പങ്ങളും,മറ്റ് കൊത്തുപണികളും ചെയ്തിരിക്കുന്നത്. ശില്പങ്ങളുടെ പൂര്‍ണ്ണത കണ്ട് അറിയാതെ തൊട്ടുനോക്കി കല്ലില്‍ തന്നെയാണോ ഇതൊക്കെ കൊത്തിയതെന്നറിയാന്‍. ഓരോ ശില്പങ്ങളുടെയും വേഷവിധാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം വളരെയധികം സൂഷ്മതയോടെയാണ് കൊത്തിവച്ചിരിക്കുന്നത്. ചെന്നകേശവ ക്ഷേത്രം 1268 ൽ ഹൊയ്സാല ഭരണകാലത്ത് രാജാവായിരുന്ന നരസിംഹസോമനാഥനാണ് [ മൂന്നാമൻ ] നിർമ്മിച്ചത്.
വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു വലിയ കല്ലില്‍ പഴയ കന്നഡ ലിഖിതത്തിൽ ചില കൃതികള്‍ എഴുതിയിരിക്കുന്നു. ചെന്നകേശവ ക്ഷേത്രം മൂന്ന് ശിവക്ഷേത്രങ്ങള്‍ കൂടിയതാണ്. ഹൊയ്സാല വാസ്തുവിദ്യയുടെ ആകർഷണീയതയെ പ്രതിഫലിപ്പിക്കുന്നതിനും, അതിന്‍റെ മഹത്വവും, സങ്കീർണ്ണമായ കരകൌശലവും ഇത്രയേറെ മനോഹരമായി വേറെ കണ്ടിട്ടില്ല. ക്ഷേത്രത്തിന്‍റെ പുറം ചുവരിൽ നിറയെ ഓരോ ഇഞ്ചു സ്ഥലങ്ങളിലും മനോഹരമായ കൊത്തുപണികളാല്‍ നിറഞ്ഞിരിക്കുന്നു. വലിയ ഒറ്റക്കല്‍ സ്ലാബുകള്‍ അടുക്കിവച്ച് പണിതിരിക്കുന്നതാണ് ചുമരുകള്‍ മുഴുവന്‍.
ഈ കല്ലുകള്‍ കുഴിച്ചു കൊത്തിയുണ്ടാക്കിയ പല ശിലാരൂപങ്ങളും നക്ഷത്രചിഹ്നങ്ങളും കണ്ടാല്‍ ഇതുണ്ടാക്കിയ ശില്‍പ്പികളെ മനസ്സാ വണങ്ങാതെ കഴിയില്ല. ക്ഷേത്രത്തിലെ അകത്തും പുറത്തുമുള്ള എല്ലാ ചുമരുകളിലും വിവിധ ദൈവങ്ങളുടെയും ദേവതകളുടെയും കൊത്തുപണികളും കാണാം. ഹൊയ്സാല ഭരണകാലത്ത് കൊത്തുപണി ചെയ്യുന്ന ശില്പികളുടെ പേരുകള്‍ ഒരുകല്ലില്‍ കൊത്തി വയ്ക്കുന്ന രീതി കണ്ടിട്ടുണ്ട് അതിവിടെയും ഉണ്ട്. ഒരിടത്ത് രാമയ്യ, മഹാഭാരതം, കൃഷ്ണലീല മുതലായ ഹിന്ദു സാഹിത്യ ലിഖിതങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ക്ഷേത്രം ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. സമയം വളരെയധികമായി മനസ്സില്ലാമനസ്സോടെ ശില്പകലകളുടെ തമ്പില്‍ നിന്നുമിറങ്ങി. ;;;;;;;;;;;;;